Sunday, October 11, 2015

ശിക്ഷ


യാള്‍ അടഞ്ഞ  കതകിനു മുമ്പില്‍ ചെന്ന് ഉറക്കെ മുട്ടിവിളിച്ചു.
മുട്ടുവിന്‍ തുറക്കപ്പെടുമെന്നാണല്ലൊ?
തുറന്നില്ല, ഒന്നന ങ്ങിയതു പോലുമില്ല.
പകരം കിളിവാതിലില്‍ രണ്ടു കണ്ണുകള്‍ ഇളകി. എന്തു വേണമെന്ന ചോദ്യവും.
കരയാനും  ചിരിക്കാനു മുള്ള സ്വാതന്ത്യ്രം വേണമെന്ന് കേട്ടപാടെ ചെറുജാലകം കൊട്ടിയടയ്ക്കപ്പെട്ടു.

പിന്നെയും അലഞ്ഞു.

അനേകം വാതിലുകളുള്ള, ഒറ്റ അച്ചില്‍ വാര്‍ത്തപോലുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന തെരുവിലാണ് അയാളിപ്പോള്‍.
വിജാഗിരി തുരുമ്പെടുത്ത കൂറ്റന്‍ വാതില്‍പ്പടിയില്‍ ചെന്നു നി ന്നു.
വാതിലിനിപ്പുറത്തേക്ക് ഒച്ചയിറങ്ങും മുമ്പേ അകത്തു നിന്നും അശരീരി.

നിനക്കെന്ത് വേണം?

മിണ്ടാനും  കേള്‍ക്കാനുമുള്ള കരളുറപ്പ്.

അടഞ്ഞ വാതിലിനുള്ളില്‍ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.
ചൂടുകാറ്റ് മാത്രം കാഴ്ചയില്‍ മണ്ണു നിറച്ച് അവിടമാകെ പൊങ്ങിപ്പറന്നു.

മൂന്നാംവാതില്‍ അടഞ്ഞിരുന്നില്ല. അകത്ത് ആള്‍പ്പെരുമാറ്റത്തിന്റെ അടയാളമായി ഒച്ചയമര്‍ത്തിയുള്ള കുശുകുശുപ്പിന്റെ കഫക്കുറുകല്‍.

ചോദ്യം വരും മുമ്പേ അയാള്‍ വാക്കുകള്‍ അകത്തേക്കെറിഞ്ഞു.

ഉലകം മുഴുവനു മുള്ള മനുഷ്യരെപ്പോലെ ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍ കഴിയണം.
സ്വാതന്ത്യ്രം.. വ്യക്തിസ്വാതന്ത്യ്രം..

നാവിന്‍തുമ്പത്ത് തേനായൊട്ടിയ പദം അയാള്‍ ഉരുവിട്ടു.

പൊടുന്നനെ, വാതില്‍ നെടുകെ തുറന്ന് ആരൊക്കെയോ പുറത്തേക്കിറങ്ങി. അവരുടെ കെകളില്‍ നാളിതുവരെ കാണാത്ത വിവിധ തരം മൂര്‍ച്ചത്തലപ്പുകള്‍.

നിഘണ്ടുവിലില്ലാത്ത വാക്ക് ആവര്‍ത്തിച്ചു എന്നതായിരുന്നു അയാളുടെ പേരിലുള്ള ആരോപണം.
അവരെല്ലാം ചേര്‍ന്ന് അയാള്‍ക്ക് ശിക്ഷയും വിധിച്ചു.
മുറ്റത്തെ മണ്ണില്‍ നെഞ്ചിലെ ചോര വാര്‍ന്നുവീണു. തേരട്ടയായി ഇഴഞ്ഞു.

കണ്ണടച്ച് നിശ്ചലമാവുന്നതിന്  മുമ്പ്, അയാളുടെ നാവിലൊട്ടി നി ന്ന അമൃതമന്ത്രം കൂട്ടത്തിലൊരാള്‍ ചീഞ്ഞളിഞ്ഞതെന്തോ എടുത്തു മാറ്റുന്ന മുഖച്ചുളിച്ചിലോടെ വിരല്‍ കൊണ്ട് വടിച്ചെടുത്തു.


********************************************************
                                     മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ, 11 ഞായറാഴ്ച.